Wednesday, December 25, 2019

നിയമം കയ്യിലെടുക്കുന്ന ആൾകൂട്ടം



നിയമം കയ്യിലെടുക്കുന്ന ആൾകൂട്ടം
ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ ആയിരങ്ങൾ ഭാരതത്തിലുണ്ട്  .നിയമം കയ്യിലെടുക്കാൻആൾക്കൂട്ടത്തിന് ആര്  അനുമതി നൽകി .പാവപ്പെട്ടവൻറെ ഈ  ദാരുണ മരണങ്ങൾ നൂറ്റാണ്ടുകൾക്കു പിന്നിലെ പ്രാകൃതകാലത്തിലേക്കു നമ്മുടെ രാജ്യത്തെ  കൊണ്ടുപോകുകയാണ് .സാക്ഷരതയുടെയും  സംസ്‌കാരത്തിന്റെയും പുരോഗമന ചിന്തയുടെയും പേരിൽ അഭിമാനംകൊള്ളുന്ന കേരളത്തിലും ആൾകൂട്ടകൊലപാതകങ്ങൾ കുറവല്ല .മധ്യപ്രദേശില്‍ വീണ്ടും വീണ്ടും  ആ.ള്‍ക്കൂട്ട ആക്രമണം. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയേയും പുരുഷനേയും മറ്റൊരു സ്ത്രീയേയും മരത്തില്‍ കെട്ടിയിട്ടാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്.വിവാഹിതയായ മറ്റൊരു സ്ത്രീയുമായി നാടുവിടാന്‍ യുവാവ് ശ്രമിച്ചതിനെ തുടര്‍ന്നാണ് ആള്‍ക്കൂട്ടം ഇയാളെയും കുടുംബാംഗങ്ങളെയും കെട്ടിയിട്ട് മര്‍ദ്ദിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം.
പശുവിനെ കൊണ്ടുപോയി എന്നുപറഞ്ഞ് രാജസ്ഥാനിലെ ആൾവാറിൽ അക്ബർ ഖാൻ എന്ന യുവാവിനെ ആൾകൂട്ടം അടിച്ചുകൊന്നു. തൊട്ടടുത്ത ദിവസം മധ്യപ്രദേശിലെ സിംഗ്രൗളി ജില്ലയിൽ മനോരോഗിയായ യുവതിയെ ജനക്കൂട്ടം അടിച്ചുകൊന്നു. ഇന്ന് ഇന്ത്യയിൽ ആൾകൂട്ട കൊലപാതകങ്ങൾ. ലോകത്തിനുമുന്നിൽ ഇന്ത്യാ മഹാരാജ്യം നാണം കെടുമ്പോഴും ദിവസേന  ഇത്  ആവർത്തിക്കുന്നു ആൾക്കൂട്ടത്തിന്റെ ഈ നീതി നടപ്പാക്കൽ. പരിധി വിടുന്നു എന്ന് മനസ്സിലായതുകൊണ്ടാവണം ആൾക്കൂട്ട കൊലപാതകൾക്കെതിരെ നിയമം നിർമിക്കുന്നതിന് കേന്ദ്ര സർക്കാർ പ്രത്യേക മന്ത്രിതല സമിതിയെ നിയോഗിച്ചത്.
പലപ്പോഴും  വിവേകമല്ല, വികാരമാണ് എപ്പോഴും ആൾക്കൂട്ടങ്ങളെ നയിക്കുന്നത്. ചെയ്യുന്ന പ്രവൃത്തി തെറ്റാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാവും ആൾക്കൂട്ടങ്ങൾ കൊലപാതകങ്ങളും അക്രമങ്ങളും നടത്തുക. മാത്രമല്ല, പിടിക്കപ്പെടില്ലെന്നും, പിടിച്ചാൽ തന്നെ രക്ഷപ്പെടാമെന്നുമുള്ള വിശ്വാസവും അവരെ നിയമം കയ്യിലെടുക്കാൻ പ്രേരിപ്പിക്കുന്നു.പക്ഷെ ഇന്ത്യയിൽ ഇന്ന് നടന്നുവരുന്ന ആൾകൂട്ട കൊലപാതകങ്ങൾ മിക്കതും ആസൂത്രിതമാണെന്ന് കണ്ടെത്തിയിരിക്കെ അവയെ അമർച്ച ചെയ്യാൻ കർശനമായ നിയമം അനിവാര്യമാണുതാനും. എന്നാൽ തങ്ങൾക്കിഷ്ടമില്ലാത്തവരെ സംഘടിതമായി അക്രമിക്കാനും വകവരുത്താനും ഒരു മടിയുമില്ലാത്ത നേതാക്കാൾ നമ്മുടെ നാട്ടിലുണ്ട് .  ഒരു മുസ്‌ലിം പശുവിനെയോ കാളയെയോ കൊണ്ടുപോയാൽ അയാൾ കൊല്ലപ്പെടാൻ മാത്രമുള്ള കുറ്റക്കാരനായി മാറുന്നു. അല്ലെങ്കിൽ അയാളുടെ കൈവശമോ, വീട്ടിലോ ബീഫ് ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ മതി. ഉത്തർ പ്രദേശിലെ ദാദ്രിയിൽ മുഹമ്മദ് അഖ്‌ലാഖ് എന്ന വൃദ്ധനെ ആൾക്കൂട്ടം വീടുകയറി ആക്രമിച്ച് അടിച്ചുകൊന്നത് ഫ്രിഡ്ജിൽ പശുവിറച്ചി സൂക്ഷിച്ചിരിക്കുന്നു എന്ന് പറഞ്ഞാണല്ലോ. ആൾകൂട്ട അക്രമങ്ങൾ പെരുകുന്നു എന്നതിനേക്കാൾ അതിനോട് രാജ്യത്തെ സർക്കാരും ഭരണ, രാഷ്ട്രീയ നേതാക്കളും പുലർത്തുന്ന നിസംഗതയാണ് ഏറെ ആപൽക്കരമായിരിക്കുന്നത്.
 ഇത് വെറും നിസംഗതയല്ല, അക്രമികൾക്ക് പ്രോൽസാഹനമായി മാറുകയാണ്.സർക്കാരിന്റെ ഈ നയം പോലീസ് നടപടികളിലും പ്രതിഫലിക്കുന്നു. ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ആൾകൂട്ട കൊലപാതകങ്ങൾ നടത്തുന്നവരെ മാത്രമല്ല, അവർക്ക് പരസ്യമായും സോഷ്യൽ മീഡിയയിലും പിന്തുണയും പ്രോൽസാഹനവും നൽകുന്ന എല്ലാവർക്കും കടുത്ത ശിക്ഷ നൽകും വിധത്തിലുള്ള നിയമം കൊണ്ടുവരുകയും അത് കർശനമായി നടപ്പാക്കുകയും ചെയ്താലേ ഇത്തരം സംഭവങ്ങൾക്ക് അറുതിവരുത്താനാവൂ.തിരുവനന്തപുരം കോവളത്ത് മോഷ്ടാവെന്ന് ആരോപിച്ച് ഒരു സംഘം മർദിക്കുകയും പൊള്ളലേൽപിക്കുകയും ചെയ്ത അജേഷിന്റെയും കൊട്ടാരക്കരയിൽ സദാചാര ഗുണ്ടാ ആക്രമണത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന ജി.അനിൽകുമാറിന്റെയും മരണങ്ങളിൽ കേരളീയ സമൂഹം തലതാഴ്ത്തുകതന്നെ വേണം. നിയമം കയ്യിലെടുത്ത് അക്രമത്തിനു മുതിരാൻ ആൾക്കൂട്ടത്തിനു ധൈര്യമുണ്ടാകുന്നതു നാടിന്റെ അധോഗതി കുറിക്കുന്നു.  ഉടുമുണ്ടുരിഞ്ഞു കൈകൾ ചേർത്തുകെട്ടിയ നിലയിൽ, നിസ്സഹായനായി ആൾക്കൂട്ട മർദനമേൽക്കേണ്ടിവന്ന മധുവിന്റെ ദുർവിധി ഇനിയൊരിക്കലും ഇവിടെ ആവർത്തിക്കില്ലെന്നു നാം കരുതിയതാണെങ്കിലും പിന്നെയും സമാന അരുംകൊലകൾ ഉണ്ടാവുന്നതെന്തുകൊണ്ടാണ്? കൊല്ലം ജില്ലയിലെ അഞ്ചലിൽ കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ചു നാട്ടുകാർ തല്ലിച്ചതച്ച ബംഗാളി തൊഴിലാളിക്കു ദാരുണാന്ത്യമുണ്ടായത് കഴിഞ്ഞ വർഷം ജൂലൈയിലാണ്.
പോക്കറ്റടിച്ചെന്ന് ആരോപിച്ചു രഘു എന്ന യുവാവിനെ പെരുമ്പാവൂർ ബസ് സ്റ്റാൻഡിൽ അടിച്ചുകൊന്നത് എട്ടു വർഷംമുൻപു കേരളത്തെയാകെ ഞെട്ടിച്ചതാണ്. പൊലീസിന്റെ ശ്രദ്ധയും സാന്നിധ്യവും വേണ്ട ഇടത്ത്, വേണ്ടസമയത്ത് അതില്ലാത്തതുകൊണ്ടുകൂടിയാണ് ഇത്തരം ‘ജനകീയ ഗുണ്ടകളുടെ അഴിഞ്ഞാട്ടമുണ്ടാകുന്നത്. ആൾക്കൂട്ടമായാൽ എന്തും ചെയ്യാമെന്ന പ്രവണത ഏറിവരുന്നത് ആശങ്കയോടെയേ പരിഷ്കൃത സമൂഹത്തിനു കാണാനാവൂ. ഇത്തരം ആളുകളുടെ കയ്യിലകപ്പെടുന്ന വ്യക്തി കുറ്റം ചെയ്‌തിട്ടുണ്ട് എന്നാണു വാദമെങ്കിൽ അതു പരിശോധിക്കാനും ഉറപ്പുവരുത്താനും നടപടിയെടുക്കാനും ശിക്ഷ വിധിക്കാനുമൊക്കെ ഈ നാട്ടിൽ പൊലീസും കോടതിയും സർക്കാരുമുണ്ട്.ആൾക്കൂട്ട അക്രമങ്ങൾ നടത്തുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്താനും സർക്കാരിനു കഴിയണം.

പ്രൊഫ്. ജോൺ കുരാക്കാർ

No comments:

Post a Comment